തൃശൂർ: നാണമില്ലാതെ തട്ടിപ്പ് തുടരുന്നവൻ്റെ മുന്നിൽ അഭിമാനത്തോടെ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷി മാപ്രാണം. നിക്ഷേപതുക ഘട്ടം ഘട്ടമായി തിരിച്ചുനൽകാമെന്ന മുൻ ധാരണപ്രകാരം പണം വാങ്ങാൻ എത്തിയ ജോഷി യോട് പണം ഇല്ലയെന്ന് പറയുകയായിരുന്നു ബാങ്കിലെ ജോലിക്കാർ. അതിന് കാരണമായി പറയുന്ന കാര്യമാണ് കൂടുതൽ വലിയ തമാശ. മൂന്ന് മാസം മുൻപ് 5 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ 3 മാസമായി ആ തുക വാങ്ങാൻ ജോഷി ചെന്നില്ല. അതു കൊണ്ട് ജോഷിക്ക് നൽകാൻ പണമില്ല. ജോഷിക്കിപ്പോൾ 15 ലക്ഷം രൂപയും കഴിഞ്ഞ മൂന്ന് മാസത്തെ പലിശയും ലഭിക്കേണ്ടതാണ്. 60 ലക്ഷത്തോളം രൂപയാണ് ജോഷിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ നിക്ഷേപമുള്ളത്. എന്നാൽ നിക്ഷേപതുക തിരികെ കൊടുക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഭരണനിർവ്വഹണത്തിനായി സിപിഎമ്മിൻ്റെ പാർട്ടി ഓഫീസിൽ നിന്ന് നിയോഗിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥൻ ബാങ്കിലെത്തും. പണം ചോദിച്ച് നിക്ഷേപകരെത്തിയാൽ ഉരുണ്ടുമാറും. ചോദ്യം ചെയ്താൽ പരിഹസിക്കും. ജനപ്രതിനിധികൾ ഗസ്റ്റ് ഹൗസിൽ വന്നിരുന്ന് പ്രഖ്യാപനവും പ്രസ്താവനയും ചർച്ചയും നടത്തി പോകുകയല്ലാതെ നടപടികൾ ഇല്ല. തട്ടിപ്പ് നടത്തിയവരൊക്കെ ഇപ്പോഴും പാർട്ടി പ്രവർത്തനത്തിൽ തന്നെ തുടരുകയാണ്. അടുത്ത ഘട്ടത്തിൽ എന്ത് വേണം എന്ന് തീരുമാനിച്ചിട്ടില്ല. മന്ത്രിക്ക് മേലേയും പൗരന് അവകാശങ്ങളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിയുന്നത് ചെയ്യുമെന്നും ജോഷി പറഞ്ഞു.
The depositor protested in front of the Karuvannur bank where fraud was taking place under the leadership of the CPM.